ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്.
ആ കാലഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു.
പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു.
വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികന്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.
സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തി.
ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.