ഇലത്തുമിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളായ റസിയ സുൽത്താനാ രാജ്യഭാരമേറ്റു.
ദൽഹി സിംഹാസനത്തിലിരുന്നിട്ടുള്ള ഏക വനിതയാണ് റസിയ.
സ്വന്തം മക്കളിൽ വച്ച് ഏറ്റവും സമർത്ഥയായിരുന്നതുകൊണ്ടാണ് ഇലത്തുമിഷ രാജ്യഭരണച്ചുമതല റസിയയെ ഏല്‍പ്പിച്ചത്.
ഒരു നല്ല ഭരണാധികാരിയുടെ സകല ഗുണങ്ങളും റസിയയിൽ ഒത്തിണങ്ങിയിരുന്നു.
അവരുടെ ആഭ്യന്തരഭരണം പുരോഗമനപരമായിരുന്നു.
റസിയ നിയമങ്ങൾ പരിഷ്കരിക്കുകയും രാജ്യകാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങളെടുക്കുകയും പരാതിക്കാർക്ക് കൂടിക്കാഴ്ച അനുവദിക്കുകയും ചെയ്തു.
തന്റെ ഭരണം ഒരു പരിപൂർണ്ണവിജയമാക്കുവാൻ റസിയ സർവാത്മനാ ശ്രമിച്ചെങ്കിലും ഒരു സ്ത്രീയായി ജനിച്ചു എന്ന കാരണം കൊണ്ട് അവർക്കു പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പു നേരിടേണ്ടിവന്നു.
ആഫ്രിക്കയിൽനിന്നു വന്ന ജലാലുദ്ദീൻ യാക്കൂത് എന്ന ഒരടിമയോട് അമിതമായ ചായ്വ് കാണിച്ചു എന്ന തോന്നലും റസിയയ്ക്ക് എതിരായുള്ള കലാപത്തിനുകളമൊരുക്കി.